Followers

Saturday 13 December 2014

കവിത- ജലം


                                         

                                        ജലം

                                                                                    വിജിത് വിജയന്‍
 
 
ജലം , ബോധമായിരുന്നു.
സ്വച്ഛന്ദ ശയനങ്ങളത്രയും കളവു പോയപ്പോള്‍
നിശ്ചലാശയങ്ങളില്‍ കുരുങ്ങിക്കിടന്നപ്പോള്‍
ശിരസ്സിലൊരു തണുത്ത മുത്തം തന്നെന്നെ
വിളിച്ചുണര്‍ത്തി വിരല്‍ കോര്‍ത്തു നിര്‍ത്തി
ആഴമളവിനാവാത്ത അറബിക്കടലും
ദൂരമളവിനാവാത്ത ഗംഗാതടങ്ങളും
ശാസ്ത്രവും, ഗണിതവും, ഭാഷയും
എല്ലാമൊന്നുതന്നെയെന്നെന്നെ പഠിപ്പിച്ചു.
 
ജലം, കാമമായിരുന്നു.
സ്വയം പൊട്ടിത്തെറിക്കാനുറച്ച ദേഹം
പതിനാലാണ്ടിന്‍റെ സുഷുപ്തിയെ വേര്‍പെട്ട്‌
ജലമായി മാറുമെന്നറിഞ്ഞാദ്യനാള്‍ മുതല്‍
മഴമേഘങ്ങള്‍ മലമടക്കില്‍ കാലുടക്കി വീണാ -
വെണ്‍ മുറിവിലൂടെപ്പെയ്തൊഴുകിയ ജലധാര
എന്‍റെ സ്വപ്നങ്ങളില്‍ പൂവാടി നിര്‍മിച്ചു
പുളകസീല്‍ക്കാരങ്ങളാല്‍ പുഷ്പം വിരിയിച്ചു.
 
ജലം, മരണമായിരുന്നു.
വേട്ടയ്ക്കൊടുവിലത്തെത്തളര്‍ച്ചയില്‍ നമ്മളാ-
പട്ടിണിപ്പാളയിലിരന്നു വാങ്ങിയ നനവ്.
അതൊഴുകിയോരിടമെല്ലാം ഉണങ്ങിപ്പൊടിഞ്ഞു.
പിന്നെയും നാവു നീട്ടി, കൈ കോട്ടി നമ്മള്‍ കേണത്
ജലമെന്നായിരുന്നോ? അതോ മരണമെന്നോ?

Wednesday 1 January 2014

കവിത - 377










 
                      

 

    

 

                       377

                                                                                                    by വിജിത് വിജയന്‍
ഓഗസ്റ്റ്‌ പതിനാലിന്‍റെ രാത്രിയും ഇരുട്ടിലാണ്.
ഇറയത്തെ ചാരുകസേരയില്‍ കാലും നീട്ടി
പാതിതിന്ന പുസ്തകവും നെഞ്ചില്‍ ചേര്‍ത്ത്
പ്രണയിനിയുടെ മഞ്ജീര ശിഞ്ജിതതാളത്തില്‍
പഴംപാട്ടും പാടി തമ്പ്രാനുറങ്ങാനുണര്‍ന്നിരിക്കെ
മുള്ളുവേലിക്കമ്പിയാലരഞ്ഞാണമണിഞ്ഞ
വെള്ളരിമാവിന്‍ ചോട്ടില്‍, കൈകൂപ്പി
നിന്നവരിരുവരും നീട്ടി വിളിച്ചു - 'തമ്പ്രാ...........'.

വടികൊണ്ടടിയേറ്റു മുറിഞ്ഞ പുറംതല
കാട്ടുനായ്‌ക്കടിയേറ്റ കൈത്തല
തുണിയുരിഞ്ഞാരോ വരഞ്ഞ പുള്ളിക്കല
കൈകൂപ്പി നിന്നവരിരുവരും നീട്ടി വിളിച്ചു -
'തമ്പ്രാ......................'.

ആളെ നിങ്ങളറിയും, അതുറപ്പാണ്
കോലപ്പനും, വേലപ്പനും.
മീശയ്ക്കു മേലെ മീശ വച്ച് സ്നേഹിച്ചവര്‍
മീന്‍വേട്ട ക്ഷീണമൊഴിയുവാന്‍
പുഴക്കാറ്റിന്‍ കുളിര്‍ത്തടങ്ങളില്‍
കെട്ടിപ്പിടിച്ചു കിടന്നവര്‍.
ഇന്നലെ, 
പകലിന്‍റെ നാട്ടുകൂട്ട വിചാരണയില്‍
നഗ്നരായി നിന്നവര്‍
മുന്നൂറ്റിയെഴുപത്തിയേഴാം പിഴ പിഴച്ചവര്‍

നാവുനീട്ടി തമ്പ്രാന്‍ തുള്ളി
മച്ചിലോളിപ്പിച്ച വാളൂരിയവറ്റകളെ വെട്ടി
വെട്ടുമുറിവിന്‍റെ പുളച്ചിലിന് മുളകുപൊടിയേകി
നിയമമെന്നും സംസ്കാരമെന്നും പ്രകൃതിയെന്നും
വെളിപാടു ചൊല്ലി

അനന്തരം
മുന്നൂറ്റിയെഴുപത്തിയേഴാം തീര്‍പ്പിന്‍റെ
ഉത്തമാഹ്ലാദചിത്ത ശാന്തതയില്‍
‍പ്രണയിനിയുടെ മഞ്ജീര ശിഞ്ജിതതാളത്തില്‍ 
പഴംപാട്ടും പാടി തമ്പ്രാനുറങ്ങാനൊരുങ്ങി

മുന്നൂറ്റിയെഴുപത്തിയേഴിന്‍റെ
ലക്ഷ്മണരേഖ കടന്നപ്പുറമെത്തുവാന്‍
കോലപ്പനും വേലപ്പനും വീണ്ടും നീട്ടിവിളിച്ചു
'തമ്പ്രാ........................................................'.

 

Saturday 2 November 2013

കഥ- 'റോയല്‍ ബഫൂണ്‍‍സ്'


                 

                              എട്ടു ദിവസമായി അച്ഛന്‍ വീട്ടിലെത്തിയിട്ട്. കൊമ്പന്‍ സര്‍ക്കസ്സിലേക്ക് അത്യാവശ്യമായി പന്ത്രണ്ട് കോമാളികളെ വേണ- മെന്ന് വിളി വന്ന വെളുപ്പാന്‍കാലത്ത്‌ ഒരു ഒറ്റമുണ്ടും കറുത്ത കോട്ടും അണിഞ്ഞിറങ്ങിപ്പോയതാണ്. ആദ്യദിനം ആരും പരസ്പരം അന്വേഷിച്ചില്ല. രണ്ടാം ദിനം അമ്മയെന്‍റെ  കണ്ണുകളിലേക്ക് ദയനീയമായി നോക്കി, ഞാന്‍ ഇരട്ടി വേഗത്തില്‍ മാനത്തേക്കും. മൂന്നാം ദിനം മുതല്‍ മാത്രമാണ് അമ്മ കരഞ്ഞു തുടങ്ങിയത്. നിലത്തുവീണ കണ്ണുനീരില്‍ കണ്മഷിയുടെ കറുപ്പും ലിപ്സ്റ്റിക്കിന്‍റെ ചുവപ്പും കലങ്ങി പുതിയൊരു നിറം തന്നെ സൃഷ്ടിക്കപ്പെട്ടു.
                            അച്ഛന്‍, 'റോയല്‍ ബഫൂണ്‍സ്' എന്ന പേരില്‍ സര്‍ക്കസ്സി
ലേക്ക് കോമാളികളെ വിതരണം ചെയ്യുന്ന സാമാന്യം വിറ്റുവരവുള്ള ഒരു കമ്പനി നടത്തിപ്പോരുകയായിരുന്നു. അങ്ങനെ അദ്ദേഹം കഷ്ടപ്പെട്ട്  വ്യാപാരം ചെയ്താണ് ഭക്ഷണത്തിനു വിശന്ന എന്‍റെ വയറ്റിലേക്ക് കഞ്ഞിയും ബിയറും നിറച്ചു തന്നത്. ഇനിയിപ്പോള്‍ ..... എത്ര ആലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടുന്നില്ല. അന്വേഷിക്കാന്‍ ഇനിയൊരു സ്ഥലമോ സ്ഥാപനമോ ബാക്കിയില്ല . കഴിഞ്ഞ വര്‍ഷം പിണങ്ങിയിറങ്ങിയതില്‍ പിന്നെ തട്ടാമല ശാന്തയുടെ ഭവനത്തില്‍  ചെന്നു കയറിയതും അച്ഛനെ അന്വേഷിക്കാനാണ്. സര്‍വ്വ ഈശ്വരന്‍മാര്‍ക്കും അമ്മ നേര്‍ച്ച നേര്‍ന്ന് കാത്തിരിപ്പാണ്.സ്വത്തിന്‍റെ കാര്യത്തില്‍ യാതൊരുവിധ തീര്‍പ്പും നടത്തിയിട്ടില്ല. എല്ലാം അമ്മയ്ക്കും, അവരുടെ ഏകസന്താനമായ എനിക്കും എന്നു കരുതി സമാധാനിക്കാമെങ്കിലും, എവിടെന്നെങ്കിലും ഏവനെങ്കിലും കയറി വരില്ലെന്ന് ആരു കണ്ടു. 
                         പുറത്ത്, തുരുമ്പെടുക്കാത്ത ലോഹകമ്പികള്‍ തലങ്ങും വിലങ്ങും ചേര്‍ത്ത് വച്ച് അച്ഛന്‍ നിര്‍മ്മിച്ച കൂട്ടില്‍ ഇപ്പോഴും കുറച്ചു കോമാളികള്‍ ബാക്കിയുണ്ട്. പിന്തുടര്‍ച്ചാവകാശം സ്ഥാപിച്ചു കിട്ടണമെങ്കില്‍ അച്ഛന്‍റെ വ്യാപാരം ഞാന്‍ നടത്തിയേ മതിയാകൂ എന്ന്‍ കുടുംബവക്കീല്‍ എഴുതി അറിയിച്ചിട്ടുണ്ട്. ചെയ്യണം...... വെറുതെ ഇരുന്നാല്‍ മതിയാകില്ല. അമ്മയ്ക്കോ, അച്ഛനോ, എനിക്കോ വേണ്ടിയല്ല, ആ  കോമാളികള്‍ക്ക് വേണ്ടിയാണ്. അവരുടെ മീശയുള്ള ദൈവങ്ങള്‍ക്ക് ഉത്സവപ്പിരിവ് നല്കണം, ഉത്സവത്തിന്‍റെ അവസാനദിനം സദ്യാദാനം നല്കണം, എല്ലാ കുടുംബത്തിനും തിരിച്ചറിയല്‍കാര്‍ഡ്  നല്കണം, മേലേക്ക് നോക്കി വാപൊളിക്കാന്‍ എന്‍റെ ജന്മനാളില്‍ ഒരു വലിയ കരിമരുന്നു പ്രയോഗം സംഘടിപ്പിക്കണം. ഇതെല്ലാം അച്ഛന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടത്തിപ്പോരുന്ന ആശ്രിതസേവന പ്രവര്‍ത്തനങ്ങളാണ്. അതു നിലച്ചാല്‍ പാവം ആ കോമാളി കുടുംബങ്ങള്‍ സങ്കടപ്പെടും, അച്ഛനെ ശപിക്കും. അതിനിട വരുത്തരുത്.
                       കോമാളികളെ ആവശ്യപ്പെട്ട് ഇപ്പോഴും സര്‍ക്കസ്സ് ഉടമകള്‍ വിളിക്കുന്നുണ്ട്. അച്ഛന്‍റെ  തിരോധാനം അറിയാത്തവരാവും അവര്‍. നന്ന്,‍ നാളെ മുതല്  കുടുംബ ബിസിനസ്സ് ഏറ്റെടുക്കണം . പുറത്ത് കൂട്ടിലുള്ള കോമാളികളെ കൂടാതെ   കുറച്ചെണ്ണത്തിനെ ചേരിയില്‍ നിന്നും വരുത്താം . കുള്ളന്‍ കോമാളികള്‍ക്കാണ് ആവശ്യക്കാരേറെ. ഗതികേടിന് കൂട്ടിനുള്ളില്‍ കുള്ളന്‍ കോമാളികളുടെ എണ്ണം വളരെ കുറവാണ്. സാരമില്ല ചേരിയില്‍ നിന്നും കുട്ടികളെ വേഷം കെട്ടി നിറുത്തിയാല്‍ ആരും തിരിച്ചറിയാന്‍ പോകുന്നില്ല. ചേരിയിലെ  കുട്ടികള്‍  പള്ളികൂടത്തില്‍   പോകുന്നത്  അച്ഛനു വെറുപ്പായിരുന്നു,  പാഠപുസ്തകങ്ങള്‍   അദ്ദേഹത്തിന്‍റെ  ജനനകാലം വരെ മാത്രമേ പരിഷ്കരിക്കപ്പെട്ടിരുന്നുള്ളൂ.  അതുകാരണം കിടാങ്ങള്‍  ഏറെപ്പേരും  പള്ളികൂടത്തിനു കല്ലെറിയാന്‍ പഠിച്ചു. എല്ലാം അച്ഛന്‍റെ  ദീര്‍ഘവീക്ഷണം. അയല്‍നഗരത്തിലെ വലിയ സ്കൂളില്‍ പഠിച്ച എനിക്ക് ആ ഭാഗ്യം ഉണ്ടായിട്ടില്ല. 
                         നാളെ മുതല്‍ ഞാന്‍ വ്യാപാരത്തിനിറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അമ്മ കുറേ ഉപദേശിച്ചു. കോമാളികളുടെ ഇടയില്‍ ഈയിടെയായി പാപചിന്തകള്‍ പൊട്ടിമുളച്ചിട്ടുണ്ട്. അവര്‍ അനാവശ്യത്തിനു ഭക്ഷണവും, ധൂര്‍ത്തടിക്കാന്‍ വെള്ളവും ചോദിക്കുന്നു. സാമ്പത്തികസമത്വം എന്നൊന്ന് വേണമെന്ന് അവരിലൊരുവന്‍ അച്ഛന്‍റെ മുഖത്ത് നോക്കി ചോദിച്ചത് അമ്മ കണ്ടിട്ടുണ്ടത്രേ. ആ വാക്കിന്‍റെ അര്‍ത്ഥം അച്ഛന് അറിയില്ലാത്തതിനാല്‍ ചോദിച്ചവന്‍ രക്ഷപ്പെട്ടു. ഇത്തരത്തില്‍  ചില അപകടകാരികള്‍ കൂട്ടിനുള്ളിലും ഉണ്ട്. അതുകൊണ്ട് കൂട് തുറക്കാതെ   തന്നെ അതിനെ ഏതെങ്കിലും വാഹനത്തില്‍ കെട്ടി വലിച്ചുകൊണ്ട് പോകുന്നതാണ് നല്ലതെന്നാണ് അമ്മയുടെ പക്ഷം. ഇനി ആ നിര്‍ദ്ദേശം സ്വീകരിച്ചില്ലെന്നു വേണ്ട.
                               അച്ഛന്‍റെ ഡയറി നോക്കി മനസ്സിലാക്കിയതാണ്, നാളെ മൂന്നിടങ്ങളില്‍ കോമാളികളെ വിതരണം ചെയ്യാനുണ്ട്. അതിരാവിലെ ഉണരണം. ചിന്തകള്‍ നിലയ്ക്കുന്നില്ലല്ലോ............. കണ്ണുംപൂട്ടി കിടക്കാം...............
**  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **  **
                          
                            ഉണരാന്‍  താമസിച്ചു പോയി. സാരമില്ല, ഒരല്പം വേഗത്തില്‍ വാഹനമോടിച്ചാല്‍ സമയക്രമം പാലിച്ചു തന്നെ മൂന്നിടങ്ങളിലും എത്തിപ്പെടാം. അടുക്കളവശത്ത്‌, കോമാളികൂട്ടിനുള്ളില്‍  കുറേ ചീവീടുകള്‍ കരയുന്നപോലെ ശബ്ദങ്ങള്‍  ‍ ‍ കേള്‍ക്കാം. എല്ലാപേരും ഉണര്‍ന്നു കഴിഞ്ഞു. ഒരു 'ഗുഡ് മോര്‍ണിംഗ്' പറഞ്ഞ് അടുത്തേക്ക് ചെന്നപ്പോള്‍ അവര്‍ക്കെല്ലാം എന്തു സന്തോഷം!. ഏതാണ്ടെല്ലാ പേരും തങ്ങളുടെ മുഖത്ത് ചായംതേച്ച്‌ , പല വര്‍ണ്ണത്തിലുള്ള കുപ്പായവും അണിഞ്ഞ് തയ്യാറായി നില്പ്പുണ്ട്. ബാക്കിയുള്ളവര്‍ അവസാനവട്ട മിനുക്ക്‌ പണികളിലാണ്. കുറച്ചു പേര്‍ എന്നെ ആരാധനയോടെ നോക്കുന്നുണ്ട്. കുറച്ചു പേര്‍ ആവേശത്തോടെ അഭിവാദ്യം ചെയ്തു. കുറച്ചു പേര്‍ കമ്പിയഴികളില്‍ മുഖം ചേര്‍ത്ത് രഹസ്യമായി ഇന്നലെ കൂട്ടിനുള്ളില്‍ എനിക്കെതിരായി നടന്ന ചര്‍ച്ചകള്‍ ചോര്‍ത്തിതന്നു. വേറെ കുറച്ചു പേര്‍ മാത്രം ഒരു കോണില്‍ മാറിനിന്ന്‍ ഈര്‍ഷ്യയോടെ നോക്കുന്നു. ഇവരായിരിക്കും അമ്മ പറഞ്ഞ കുഴപ്പക്കാര്‍. വരട്ടെ കാണാം.... ഞാനൊരു വലിയ ചങ്ങലയെടുത്ത് കൂടിനെ വാഹനത്തിനു പിന്നിലായി ബന്ധിച്ചു. പോകാമോ എന്നവരോട് ആംഗ്യഭാഷയില്‍ ചോദിച്ചു. ഭൂരിപക്ഷം പേരും പോകാമെന്ന് തലയാട്ടി കാണിച്ചു.വാഹനം ചലിച്ചു തുടങ്ങി.
************************************************************************
                    ഞാനാകെ സ്തബ്ധനായിപ്പോയി .. ഇതെങ്ങനെ സംഭവിച്ചു? അച്ഛന്‍ വിതരണം ചെയ്യാത്ത ദിവസങ്ങളിലും സര്‍ക്കസ്സ് കമ്പനികള്‍ക്ക് കോമാളികളെ ആവശ്യമുണ്ടായിരുന്നല്ലോ, അവര്‍ അച്ഛനെ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെ കിട്ടിയ അവസരം മുതലാക്കിയ അച്ഛന്‍റെ പഴയ ഒരു ആശ്രിതകോമാളി,  വേറെ ചില കോമാളികളേയും  കൂട്ടി ഒരു സംഘം രൂപീകരിച്ച് സര്‍ക്കസ്സ് മുതലാളിമാര്‍ക്ക് കോമാളികളെ വിതരണം ചെയ്ത് തുടങ്ങിയിരിക്കുന്നു. 'കോമാളികള്‍ക്കു വേണ്ടി കോമാളികളാല്‍ രൂപീകരിക്കപ്പെട്ട കോമാളികളുടെ സംഘം' എന്ന പരസ്യവാചകം നല്കി ,'അഖിലലോക കോമാളിസംഘം' സര്‍ക്കസ്സ് കമ്പനികളില്‍ കയറിയിറങ്ങി വിതരണം നടത്തുന്നു. കോമാളികള്‍ ഭരിക്കുന്ന സര്‍ക്കസ്സ്കൂടാരങ്ങള്‍ എന്ന കളവ് പ്രചരിപ്പിച്ചാണത്രേ ചേരികളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും അവര്‍ ആളെ സംഘടിപ്പിച്ച് കോമാളികളാക്കിയത്. പക്ഷേ  അവരും ഞാനും ഒരേ   വ്യാപാര മാണല്ലോ    ചെയ്യുന്നത്. ഒരേ തൊഴില്‍ രണ്ടു തരത്തില്‍ .
                  ആദ്യം ചെന്ന രണ്ടിടങ്ങളിലും , ഞാന്‍  പിണങ്ങും  എന്ന്‍ കരുതിയിട്ടാകണം , കുറച്ചു പേരെ നിര്‍ത്തി പോകാന്‍ പറഞ്ഞു. അതെന്തായാലും ആശ്വാസം. മൂന്നാമത്തെയിടത്തില്‍ ഒരൊറ്റയൊന്നിനെ പോലും വേണ്ട എന്നു തീര്‍ത്തു പറഞ്ഞു.എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പരിസരബോധം നഷ്ടപ്പെട്ട് കരഞ്ഞു. 'റോയല്‍ ബഫൂണ്‍‍സ്'  കോമാളികളില്‍ ചിലര്‍ ചിരിക്കുകയും, ചിലര്‍ കരയുകയും, ചിലര്‍ പാതിമുഖത്തില്‍  ചിരിക്കുകയും മറ്റേ പാതിയില്‍ കരയുകയും ചെയ്തു. അപ്പോഴാണ്‌ 'അഖിലലോക കോമാളിസംഘം'  എന്നെഴുതിയ വാഹനം എന്‍റെ മുന്നിലൂടെ ചീറിപാഞ്ഞ്‌ പോയത്.    ആ വാഹനത്തിന്‍റെ പുറകിലെ ജനാല വഴി ഒരു വയസ്സന്‍ കോമാളി എന്നെ ദയനീയഭാവത്തില്‍ സൂക്ഷിച്ചു നോക്കുന്നു. ആര്‍ക്കും വേണ്ടാതെ വന്നതായിരിക്കാം. അല്ലെങ്കില്‍ അടുത്ത കമ്പനിയിലേക്ക് വിതരണം ചെയ്യാനുള്ളതായിരിക്കാം..
                    അല്ല............ കണ്ണുനീര്‍ തുടച്ച് ഞാന്‍ സൂക്ഷിച്ചു നോക്കി ...... ആ കോമാളിക്ക് എന്‍റെ അച്ഛന്‍റെ മുഖച്ഛായയായിരുന്നു.........
                                                                           
                                                                                           vijith vijayan

Tuesday 15 October 2013

കവിത- വിശപ്പിന്‍റെ കവിതകള്‍

                 ഉത്തരം

 
ഉത്തരംമുട്ടണമവര്‍ക്കെന്നാണയി-
ട്ടൊരുക്കിയ കടുംകട്ടി ചോദ്യങ്ങളത്രയും
ഉച്ചനേരത്തെപ്പരീക്ഷയില്‍ ചേര്‍ത്തതിന്‍
തെറ്റളന്നളന്നളന്നെത്തിയ ഞാനൊരുത്തരം കണ്ടു പകച്ചു,

'എനിക്ക് വിശക്കുന്നു'


 

                അടിവയറ്റിലെ വിശപ്പ്

 
വെള്ളിനിലാവില്‍- വെളിയിലൊരു പൂവിരിയും
യാമത്തിലെന്നെ വിളിച്ചുണര്‍ത്തി നീ പറഞ്ഞു,
" എനിക്ക് വിശക്കുന്നു".
തുള്ളിയൊഴിയാതടര്‍ന്ന മഴ, കള്ളപ്പനി-
ക്കുളിരിലെന്നെ പുണര്‍ന്നു നീ പറഞ്ഞു,
" എനിക്ക് വിശക്കുന്നു".
കേട്ടപാതി, കേള്‍ക്കാത്തപാതി
പടനയിച്ചു ഞാന്‍ പിടിച്ചടക്കിയ
ചാമ്പവനം,മാകന്ദവനം,മാതളവനം.
എന്നിട്ടും,
ഒരു നീണ്ട വാക്യത്തിലെന്നെ നീയുപേക്ഷിച്ചു.
 
"വയറ്റിലെ വിശപ്പിനേക്കാള്‍ വലുതാണ്‌
അടിവയറ്റിലെ വിശപ്പെന്നോര്‍ക്കുക വല്ലപ്പോഴും".
 
 
 

                 നിലവിളി

 
ചക്രവാളത്തിന് ചുവപ്പായിരുന്നു
ചന്ദനമരത്തിന് സുഗന്ധമായിരുന്നു
നിന്‍റെ വിയര്‍പ്പില്‍ ഉപ്പായിരുന്നു.
അതുകണ്ടിറങ്ങി വന്നയെന്നെ-
യീ കുന്നിലിരുത്തി നീ പൂവും പൂജയും തന്നു.
ദൈവത്തിനും വിശപ്പാകാമെങ്കില്‍
ഈ വായില്ലാകുന്നിലപ്പന്‍റെ വിശപ്പ്-
ഒന്നുറക്കെ നിലവിളിക്കാനാണ്.
 
 
 

 

Thursday 8 August 2013

കവിത- മൂന്ന് ചോദ്യങ്ങള്‍


 

  മൂന്ന്‍ ചോദ്യങ്ങള്‍  

                                                                                 vijith vijayan

പിറവി,
പിള്ളത്തൊട്ടിലില്‍ കയ്യുംകാലുമിട്ടടിച്ചു കരഞ്ഞു.
ചുറ്റും നിന്നവര്‍,
ചിരിച്ചുകൊണ്ടെന്‍റെ അംഗങ്ങളെല്ലാം പകുത്തെടുത്തു.
'മൂക്ക്' അമ്മയ്ക്ക്,
'കണ്ണ്‍'  അച്ഛന്,
'കീഴ്ത്താടി'യും, 'പാല്‍ച്ചുണ്ടും' അമ്മൂമ്മയ്ക്ക്.
പഴങ്കഥയിലെ യക്ഷിയെപ്പോലവര്‍
മുടിനാരും നഖങ്ങളും ബാക്കിവച്ചു.

ചോദ്യം-1
ഇതെല്ലാം ഇവരുടേതാണെങ്കില്
പിന്നെ എനിക്കെന്ത്? ‍
ഞാനെന്ത്?

നടുവില്‍ -
കൂട്ടുകാര്‍,
കാമുകി,
ഭാര്യ,
കുട്ടികള്‍.
സ്തുതിച്ചു പാടിയവര്‍, കൂടെ മദിച്ചവര്‍
ജയിച്ചുവായെന്നനുഗ്രഹിച്ചവര്‍.
പത്തുവയസ്സുള്ളവനും, പടുകിഴവനും
പട്ടടയൊരുക്കിയവര്‍.
പരസ്പരം വെന്നുചിരിച്ചവര്‍,
പരസ്പരം കൊന്നുരസിച്ചവര്‍.
മരിക്കുവോളം ജീവിച്ചിരുന്നവര്‍.

ചോദ്യം-2
ജയിച്ചവനും തോറ്റവനും മരിക്കുമെങ്കില്‍,
ജയപരാജയങ്ങളെന്തിന്?
അതിനു വേണ്ടിയുള്ള ജീവിതമെന്തിന്?
ഞാനെന്തിന്? നീയെന്തിന്?

ഒടുവില്‍,
പിതാവിന്‍റെ ജീനുകള്‍
പകര്‍ന്നു തന്ന
മാരകരോഗം.
മാതാവിന്‍റെ ജീനുകള്‍
പകര്‍ന്നു തന്ന
മാനസികരോഗം.

ചോദ്യം-3
എല്ലാം അവര്‍ തന്നതെങ്കില്‍,
പിന്നെ എന്‍റെതെന്ത്?
എനിക്കെന്ത്? ഞാനെന്ത്?

 

Friday 12 April 2013

കവിത - ഞാനും, ലിലിത്തും, മീരയും പിന്നെ ദൈവവും


ഞാനും, ലിലിത്തും, മീരയും പിന്നെ ദൈവവും

                                                                                                           vijith vijayan
ആകാശം,
അതിനു കീഴെ മൂന്നു കഴുകുമരം.
നടുവില്‍ ഞാന്‍.
ഇടതും വലതും രണ്ടു പെണ്‍ശരീരങ്ങള്‍,
ലിലിത്തും മീരയും.

ചുറ്റും, ചിരിച്ചട്ടഹസിച്ചുടമയുടെ ഉത്തരവ-
നുസരിച്ചെന്നെയീ മലമുകളിലേക്കിഴയിച്ച്
കുറെ പച്ചിരുമ്പു കഷണങ്ങളില്‍ തറയിച്ചുയര്‍ത്തി       
നിറുത്തി കൈകൊട്ടുന്ന പാപികള്‍
പാപഫലമുണ്ടവളുടെ സന്തതികള്‍.

സര്‍വ്വവും പടച്ചുലകമാകെപ്പോറ്റി, പ്രിയപുത്രരെ
നിറവോളമൂട്ടിയുറക്കുവാന്‍ പാട്ടു മൂളുന്നവനെന്നോ
കൈവിട്ടകറ്റി നിറുത്തിയോരീയിരു ജന്മങ്ങളെ
കുറെ പച്ചിരുമ്പു കഷണങ്ങളില്‍ തറയിച്ചുയര്‍ത്തി       
നിറുത്തി കൈകൊട്ടുന്ന പാപികള്‍
പാപഫലമുണ്ടവളുടെ സന്തതികള്‍.

ഉച്ചവെയിലുച്ചിയില്‍ തിളപ്പിച്ചാവിയാക്കി, യവര്‍-
പറിച്ചെടുക്കുന്ന തുച്ഛമിടിപ്പുകള്‍.
മിച്ചമുള്ള ഉയിരതു വാര്‍ന്നു പോകാനവര്‍ തുരന്നിട്ട
പച്ചമാംസം, അതിന്‍ രസമുണ്ണും ഈച്ചജാലം.

പിതാവേ,
ഈ പാപങ്ങളെല്ലാം ഞാനേറ്റുടുക്കാം
ഭാവി സങ്കീര്‍ത്തനങ്ങളില്‍ കുടിയിരിക്കാം
ഇനിയുള്ള പാപങ്ങളും  ഞാനേറ്റുടുക്കാം
പാതിനഗ്നതയില് തൂങ്ങി നില്‍ക്കാം

എങ്കിലും ഒരു ചോദ്യം, ഒരേയൊരു ചോദ്യം
പിന്നെന്തിനിവരിരുവരുമീ കഴുകുകളില്‍?

ലിലിത്ത്,
ആദിനാരി,
ഒരുപാതിമണ്ണിലവനോടൊപ്പം പിറന്നവള്‍.
വിത്തും വിളവും തട്ടിപറിച്ചവനാഹരിച്ചപ്പോള്‍
ഇണചേരുവാനവനവള്‍ മേലുറഞ്ഞപ്പോള്‍
'പാതി ഭോജനം, ഉപരി ശയനം' എന്നു-
കയര്‍ത്തിറങ്ങിപ്പോയവള്‍.
പ്രതികാരം പ്രജ്ഞയിലുണര്‍ന്നപ്പോള്‍
ചെകുത്താന്‍റെ വെപ്പാട്ടിയായവള്‍.
ഒരു ദിനം നൂറെന്നയെണ്ണത്തിലവന്‍റെ
അധമസന്താനങ്ങളെ പെറ്റുകൂട്ടിയവള്‍.

"ഏകാന്തത,ഏകാന്തത" എന്നു കരഞ്ഞവന്‍റെ
വാരിയെല്ലൂരിപ്പണിതതിനും അവള്‍ രൂപം നല്‍കിയിട്ട്,
ദേവഖഡ്ഗം വീശി നീയരിഞ്ഞിട്ട ലിലിത്തിന്‍റെ
കോടിമക്കള്‍, ഒരമ്മയുടെ വാടിയ സ്വപ്‌നങ്ങള്‍.

മീര,
കേട്ടറിവു മാത്രമുള്ളവള്‍,
അറുപത്തിനാലിലും മിഴിവു നല്കി
മധു പൊത്തി ഉയിരേറ്റിയ കലാകാരി.
എന്നിട്ടും അവള്‍ക്കായി നീ മാറ്റിവച്ചത്
മരണയാമത്തിന്‍റെ കാത്തിരിപ്പില്‍
അളവില്ലാതെ പൊട്ടുന്ന രുധിരകോശങ്ങള്‍.
കരുണയൂറുന്ന ഹൃദയകുടുക്കയില്‍
നിന്‍ വികൃതിതുരന്നിട്ട വിശുദ്ധ ഓട്ടകള്‍.

കണ്ണെഴുതി, പൊന്നണിഞ്ഞൊരുങ്ങിയ മകളുടെ
മേല്‍ചുണ്ടിലൊരു മീശ വരഞ്ഞയച്ഛന്‍റെ
കള്ളച്ചിരി, ഒരു പെണ്ണിന്‍റെ വാടിയ സ്വപ്‌നങ്ങള്‍.

എല്ലാ പാപവും ഞാനേറ്റെടുത്തു.
എങ്കിലുമിവരിരുവരും ഇവിടെ വന്നു
എല്ലാ പാപവും ഞാനേറ്റെടുക്കാം
പിതാവേ,
അങ്ങയുടെ പാപവും ഞാനേറ്റെടുക്കാം.
 

Friday 15 March 2013

കവിത - ജൈവം

                                             

                              ജൈവം

                                                                    by Vijith Vijayan       
          
   
പുലയപ്പെരുമ്പറ മുഴങ്ങുന്നു.
കാട്ടില്‍, ചിതലിന്‍ മേടകളുടയുന്നു.
മുരിക്കുകള്‍ പൂക്കുന്നോരാറ്റിന്‍ കര‍ -         
യിലവര് കുടില്‍ കെട്ടാനായ്ക്കുതിക്കുന്നു.
മുളന്തടിയെടുക്കാനാജ്ഞ നല്കി -
യവളന്ന്യന്‍റെ കരത്തോടിഴയുന്നു.
പുറകിലൊരു പാട്ടുണരുന്നു.‍   
                               
                                             " മുളന്തടി,യിളന്തടി,യെടുത്തേടി
                                                തകിടധിമി.
                                                മുളന്തടി,യിളന്തടി,യെടുത്തേടി
                                                തകിടധിമി. "       
 
മൂപ്പെത്തി മുഴുത്ത കീഴറ്റം മൂപ്പന്‍ ചുമക്കും.
ഇളതായി തളിര്‍ത്ത മുകളറ്റം ചെക്കന്‍ ചുമക്കും.
മൂപ്പനും ചെക്കനും പിന്നൊന്നിച്ചു പാടും,    
                                              " മുളന്തടി,യിളന്തടി,യെടുത്തേടി
                                                 തകിടധിമി.
                                                 മുളന്തടി,യിളന്തടി,യെടുത്തേടി
                                                 തകിടധിമി. "                  
 
ചെക്കനെന്തോയിടത്തരം മുടന്ത്,
മൂപ്പനെന്തോയിടത്തരം കൂന്.
ചെക്കനെന്തോ ചെറിയ കുരുടന്‍,
മൂപ്പനെന്തോ ചെറിയ പൊട്ടന്‍.
ഇരുവരും തിരയുന്നതൊരുവളെ മാത്രം
അവളന്ന്യന്‍റെ കരത്തോടിഴയുന്നു.    
 
 
മൂപ്പന്‍ കിതയ്ക്കുന്നു, വഴിയില്‍ -
വാത്സല്യക്കൂരയിലൊതുങ്ങുന്നു
കുരലാറ്റി ദാഹം മരിക്കുവാന്‍
നല്ലോരിളനീര്‍ കുഞ്ഞിനെ മോന്തുന്നു.
ചെക്കന്‍ ചിണുങ്ങുന്നു, കിഴിയിലെ -
തങ്കക്കിനാക്കള്‍ കിലുക്കുന്നു,
യാനത്തിന്‍ പെരുമയറിയാതെ
പല്ലവം പൊട്ടിച്ചു രസിക്കുന്നു.
മുളംന്തടിയെടുക്കാനാജ്ഞ നല്കി -
യവളന്ന്യന്‍റെ കരത്തോടിഴയുന്നു.
 
                                               " മുളന്തടി,യിളന്തടി,യെടുത്തേടി
                                                  തകിടധിമി.
                                                  മുളന്തടി,യിളന്തടി,യെടുത്തേടി
                                                  തകിടധിമി. "
 
ഭോജനം വേണമെന്നായപ്പോളിരുവരും
ഭാഷണശാലയിലമര്‍ന്നു,
ചെക്കന്റെ ചോരത്തിളപ്പില്‍, മൂപ്പന്‍ -
അനുഭവമണികള്‍ വീശിയിട്ടു.
ചൂടേറിപ്പോയെന്നു മൂപ്പന്‍
രുചിയില്ലാച്ചോറെന്നു ചെക്കന്‍,
ഇരുവരും ഭാഷണശാലയിലമര്‍ന്നു.
 
 
 പാതിയാനത്തിലവരൊരു മല താണ്ടി
 ചെക്കന്‍ ചൊടിച്ചു " മലകളിനിയെത്ര മൂപ്പാ? "
"ഏഴല്ല, യെഴുപതല്ല, ഞാനതിലുമേറെ കണ്ടതാ "
 പിന്നത്തെ പാതിയിലവരൊരു കടല്‍ താണ്ടി
 ചെക്കന്‍ ചുമച്ചു " കരയിനിയെവിടെ മൂപ്പാ? "
"നീ നീന്തെന്‍റെ പൊന്നേ, കര കണ്ടാലത്ര നന്ന്‍ ".
മൂപ്പനും ചെക്കനും പിന്നൊന്നിച്ചു പാടി,
 
                                                " മുളന്തടി,യിളന്തടി,യെടുത്തേടി
                                                   തകിടധിമി."
                                                " മുളന്തടി,യിളന്തടി,യെടുത്തേടി
                                                  തകിടധിമി."
 
അവളെങ്ങു പോയെന്നു മൂപ്പന്‍
അവളില്ലെങ്കിലെന്തെന്നു ചെക്കന്.‍
മൂപ്പന്‍ വിയര്‍ത്തു, പിന്നെ മണ്ണില്‍ ലയിച്ചു.
ചെക്കനും വിയര്‍ത്തു, പിന്നെ മൂപ്പനായി ഗമിച്ചു.
പുത്തനൊരു ചെക്കന്‍ കൂട്ടുചേര്‍ന്നു.
 
അവളെങ്ങു പോയെന്നു മൂപ്പന്‍
അവളാരു ചൊല്ലെന്നു ചെക്കന്‍
 
                                             'ഭാഗ്യ'മെന്നവളുടെ വിളിപ്പേര്
                                             'വിധി'യെന്നോ മറ്റോ ചെല്ലപ്പേര്
                                             'ഐശ്വര്യ'മെവിടെന്നു മാസ്റ്റര്‍ തിരയുമ്പോള്‍
                                              ഹാജര്‍ പറയാനാളില്ലാതെ -
                                              യവളന്ന്യന്‍റെ കരത്തോടിഴയുന്നു.
 
മുരിക്കുകള്‍ പൂക്കുന്നോരാറ്റിന്‍ കര‍യില്‍
കുടിലൊന്നുപോലുമുയരുന്നില്ല
കാരണം.............?